Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2023, സെപ്റ്റംബർ 10, ഞായറാഴ്‌ച

എന്നെ ഞാനാക്കിയ നീ..

Print Friendly and PDF
എന്റെ കഥയിൽ നിറഞ്ഞ നിന്റെ കണ്ണുനീർ മായ്ചത്‌ എന്നിലെ ഇന്നലെകളെയായിരുന്നു..
ഇളംവിരലുകളാൽ മിഴികൾ തുവർത്തി നീ വീണ്ടുമൊരാവർത്തി കൂടി നോക്കി,
വെള്ളാരംകണ്ണിലെ നീലനീർത്തടത്തിനടിയിൽ എന്നിലെ ഇന്നിനെ ഞാൻ കണ്ടു,
തുളുമ്പാൻ വെമ്പിനിന്ന കണ്ണുകളിൽ നിന്നും സ്നേഹത്തിന്റെ ഉറവകളാ കൺപീലികളിൽ മുത്തു ചാർത്തി,
ആ പളുങ്കുമണികളിൽ ഞാനെന്റെ നാളെകളും, ഭാവിയും കണ്ടു..
വിരൽതുമ്പ്‌ വിരൽതുമ്പിൽ ഉരസിയനേരം നിന്നിൽ ഞാൻ എന്നെ കാണുകയായിരുന്നു..
എന്നെ ഞാനാക്കിയ നീയെന്റെ കണ്ണിലൊരുപിടി സ്നേഹക്കടലായ്‌ വിടരുന്നുണ്ടായിരുന്നു

2020, ജൂൺ 4, വ്യാഴാഴ്‌ച

കറുത്തവൻ

Print Friendly and PDF




പണ്ട്,

കറുത്ത നാട്ടിലെ നീല കടൽ.. സുന്ദരമായ കടൽ,
ഈ കടലിലൂടെയാണ് പടിഞ്ഞാറൻ കാറ്റിൽ തട്ടിത്തെറിച്ച് പായ്‌വഞ്ചികൾ എത്തിയത്..
ഉച്ചിയിലെ സൂര്യൻ ചെമപ്പ് പടർത്തുന്ന വെളുത്ത മുഖമുള്ളവരെ കണ്ടതും അന്നാണ്. 
കാലങ്ങൾക്കിപ്പുറം കറുത്തവനും കുടുംബവുമിന്ന് കടൽക്കരയിലാണ്.
കുഞ്ഞു തിരകൾ, തെളിഞ്ഞ ആകാശം, ഓടിനടക്കുന്ന ഞണ്ടുകൾ..ഒന്നും ആസ്വദിക്കാനാകുന്നില്ല.
കൈകാലുകളിലും, കഴുത്തിലും ചങ്ങലയാണ്..
മണൽപ്പുറത്ത് ഉറപ്പിച്ച വലിയ മരക്കുറ്റികളിൽ പൂട്ടിയിട്ടിരിക്കുന്നു..
വെള്ളം കിട്ടാതെ ചുണ്ടുകൾ പിടയ്ക്കുന്നുണ്ടായിരുന്നു..വിശന്ന് വയർ ഒട്ടിയിരിക്കുന്നു.. കരയരുതെന്നു അടുത്തിരുന്ന ചാട്ടവാർ പിറുപിറുത്തു.
കപ്പലിലെ ഇരുണ്ടറയിലായിരുന്നു യാത്ര..കൈകളിൽ പങ്കായപിടിയായിരുന്നു.. ക്ഷീണിച്ചു മലരുമ്പോൾ ചാട്ടയടിയായിരുന്നു ഭക്ഷണം..
പലകുറി ജീവനുകൾ സമുദ്രം പൂകി, അവർ ഭാഗ്യവാന്മാർ..
ബാക്കിയുള്ളവർ വെള്ളനാട്ടിൽ വീതം വച്ചെടുത്ത പേരില്ലാത്ത അടിമകൾ..
രാപകലില്ലാതെ പണിയെടുത്തും, കൊല്ലപ്പെട്ടും, പീഡിതരായും, അപമാനിതരായും ദശാബ്ദങ്ങൾ..

ഇന്നലെ,
ഉയർന്ന മുഷ്ടികൾ തച്ചുടയ്ക്കപ്പെട്ടെങ്കിലും ഉയർന്നുയർന്നു കൊണ്ടേയിരുന്നു..
അടിമത്തവും, വർണ-വിവേചനവും തൂത്തെറിഞ്ഞതായി നിയമം കടലാസിൽ എഴുതിയടുക്കി വെച്ചു.
പോലീസ് അകമ്പടിയാൽ ഒരു കറുത്തകുഞ്ഞ് വിദ്യാലയമുറ്റത്തെത്തി..
ജീവിതം മെല്ലെ മെല്ലെ തളിരിട്ടു.. 
പ്രതീക്ഷകൾ, എല്ലാ നിറങ്ങളും ഒരു പോലെ തെളിയുന്നൊരു പുലർകാലചിത്രത്തിലേക്ക്..

ഇന്ന്,
വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന ഫ്ലോയിഡുമാരും,   
പകൽ വെളിച്ചത്തിൽ വർണ്ണവെറി നിറച്ച ചൗവിനുകളും..

കടൽ കയറ്റി കൊണ്ട് വന്നവർക്ക് തന്നെ ഫ്ലോയിഡുമാർ ഭീകരജീവികളാണ്, കള്ളനാണ്, ജീവിക്കാൻ അവകാശമില്ലാത്തവരാണ്..
 ഫ്ലോയിഡുമാരെ ഇരകളാക്കാൻ കപടഭയം നടിക്കുന്നവരാണ്..
അവരുടെ പേടികളിൽ കൊല്ലപ്പെടുന്ന കറുത്ത പുഴുക്കൾ, ഫ്ലോയിഡുമാർ..
കാലിനടിയിൽ, ഞെരിഞ്ഞമർന്ന്, അവസാനശ്വാസവും പൊഴിച്ച്!

നാളെ,

മണ്മറഞ്ഞ പായ്ക്കപ്പലിൻ ഇരുൾ വഴിയിൽ ചങ്ങലക്കൂട്ടങ്ങൾ കിലുങ്ങുന്നത് നിങ്ങളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.. 
നിങ്ങൾ ഊറ്റിയ അതിജീവനശ്വാസങ്ങളാൽ ഈ ലോകമൊരിക്കൽ നിറയും..
മായ്ക്കാൻ ശ്രമിച്ചിട്ടും മായാത്ത ചരിത്രങ്ങൾ തികട്ടി തികട്ടി വരും..
കറുത്ത നാട്ടിൽ നിന്നും കവർന്നു കൊണ്ട് വന്ന വിറയാർന്ന മുഖങ്ങൾ ഇരുട്ടിൽ സ്വപ്നങ്ങളിൽ തെളിഞ്ഞു വരും..
വെടിയുണ്ടകൾ തിമിർത്തു പെയ്താലും, കാൽമുട്ടുകൾ ഞെരിഞ്ഞമർന്നാലും കറുത്ത കരങ്ങൾ പറന്നുയർന്നു കൊണ്ടേയിരിക്കും..
ഒരിക്കൽ.. എന്നെങ്കിലുമൊരിക്കൽ എല്ലാ നിറങ്ങളും കൂട്ടിയൊരു ചിത്രം മെനഞ്ഞെടുത്ത് നീ നിന്നോട് തന്നെ ചോദിക്കും..
"കറുത്ത ചിത്രങ്ങളെ പ്രണയിച്ച ഞാനെന്തിനീ കറുത്ത പ്രാണനുകൾ കവർന്നെടുത്തൂ"

   



2019, ജൂൺ 10, തിങ്കളാഴ്‌ച

പ്രശ്ചന്ന വേഷ മത്സരങ്ങൾ

Print Friendly and PDF

നവോദയ ജീവിതത്തിലെ ഹോസ്റ്റലുകൾ തമ്മിലുള്ള മത്സരപരിപാടികൾ എന്നും ഒരു ഹരം ആയിരുന്നു. മാസാമാസം നടക്കുന്ന യൂണിറ്റ് ടെസ്റ്റ് പരീക്ഷകളിൽ ഈ ഹരത്തിൻറെ പകുതിയെങ്കിലും കാട്ടിയിരുന്നെങ്കിൽ പല വിഷയങ്ങളിലും പലരും തോറ്റു പോവുക പോലുമില്ലായിരുന്നു. പത്താം ക്ലാസ് കടന്നതിനു ശേഷം നാടകങ്ങളും, നൃത്തങ്ങളും ആയിരുന്നു അരങ്ങു വാണിരുന്നതെങ്കിൽ അല്പം കൂടെ വർഷങ്ങൾ പിന്നോട്ട് പോയാൽ എന്നും അരങ്ങു കീഴടക്കിയിരുന്നത്
പ്രശ്ചന്ന വേഷ മത്സരങ്ങൾ ആയിരുന്നു. തൊണ്ണൂറുകളിലെ അങ്ങനെയൊരു ദിവസം. വൈകുന്നേരത്തെ പ്രശ്ചന്നവേഷമത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്. തിലക് ഹൗസിന് വേണ്ടി ജീവൻ മരണ പോരാട്ടം നടത്താൻ തന്നെ കച്ചകെട്ടിയിറങ്ങുകയായിരുന്നു ഞങ്ങൾ. വൈകുന്നേരത്തോടടുപ്പിച്ച് സ്ഥലത്തെ പ്രധാന മെയ്ക്കപ്പ്മാൻ ഷൈജു എസ് .പി (നവോദയൻ  ആണോ ഇനീഷ്യൽ നിർബന്ധമാ) ഏട്ടൻ എന്റെ ശരീരത്തിൽ താജ്‌മഹൽ പണിയാൻ തുടങ്ങി. ഒരു കുഷ്ഠരോഗി ആക്കാൻ ആയിരുന്നു ഉദ്ദേശം. വിരലുകൾ മടക്കി പിടിക്കണം. മാസാമാസം  കിട്ടുന്ന പെപ്‌സിഡന്റ് ടൂത്ത് പേസ്റ്റും ചെമന്ന നിറവും ചേർത്ത് മുഖത്തും ശരീരത്തിലും ഉണ്ട ഉണ്ടയായി  പിടിപ്പിച്ച് അവിടെയും ഇവിടെയും കുറച്ചു പഞ്ഞി ചെമന്ന നിറത്തിൽ മുക്കി ഒട്ടിച്ച് എന്നെയൊരു അലവലാതി ഷാജി ആക്കി മാറ്റി. ഇനി സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് നിലത്ത് കൂടെ ഇഴഞ്ഞിഴഞ്ഞു മറുവശം ചേരണം. ബാക്ഗ്രൗണ്ടിൽ 'ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ ' എന്ന ഗാനം. മറ്റുള്ളവർ പേപ്പർ ചുരുട്ടി കല്ല് പോലെ സ്റ്റേജിന്റെ പിറകിൽ നിന്നും എറിയും. ചുരുക്കത്തിൽ ജഡ്ജ് ചെയ്യുന്നവർക്ക് അയ്യോ പാവം, ഒരു സമ്മാനം കൊടുത്തേക്കാം എന്ന് തോന്നിപ്പിക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്. പരിപാടി തുടങ്ങി. രാമൻ ഹൗസിലെ ഹംസക്കുട്ടി 'ശവം ' ആയി വേഷമിട്ടു തകർത്തു. സുഭാഷ് ഹൗസിലെ ജയറാം മെല്ലെ കടന്നു വന്നു. ശരീരം മുഴുവൻ കറുത്ത നിറം പൂശി, വെള്ള നിറത്തിൽ ഒരു അസ്ഥികൂടം ശരീരത്തു വരച്ചു ഒരു ഹൊറർ ആയി അരങ്ങിലേക്ക്. എം പി ഹാളിലെ (പരിപാടികൾ നടക്കുന്ന ഹാൾ) എല്ലാ വെളിച്ചവും അണഞ്ഞു. സ്റ്റേജിനു മുകൾ വശത്തു തൂങ്ങി കിടക്കുന്ന രണ്ടു ബൾബുകൾ തുരുതുരാ മിന്നാൻ തുടങ്ങി. മലയാളം യക്ഷികഥയിലെ പ്രേതങ്ങളെ പോലെ ജയറാം ശരീരം ചലിപ്പിക്കാൻ തുടങ്ങി. മിന്നുന്ന വെളിച്ചവും, ശരീരത്തിന്റെ ആട്ടവും ഒരു സ്ലോ മോഷൻ  എഫ്ഫക്റ്റ് കാണികളുടെ കണ്ണുകൾക്ക് നൽകി. പിറകിൽ ചേട്ടന്മാരുടെ മൈക്കിലൂടെയുള്ള പ്രേത-അട്ടഹാസങ്ങളും കൂടിയായപ്പോൾ പരിപാടി വൻ വിജയമായി. ഒന്നാം സ്ഥാനം അവിടേക്കു പോകുമെന്ന് ഞങ്ങൾക്കും ഏതാണ്ട് ഉറപ്പായി. കയ്യടി വാങ്ങി ജയറാം പോയി. പിന്നാലെ ഒരു കുഷ്ഠരോഗി ഇഴഞ്ഞിഴഞ്ഞു സ്റ്റേജിന്റെ അപ്പുറമെത്തി. പരിപാടി കഴിഞ്ഞു ഹോസ്റ്റലിൽ പോയി പേസ്റ്റും, ചെമന്ന നിറവും, പഞ്ഞിയും ഒക്കെ കളഞ്ഞു മറ്റു പരിപാടികൾ കാണാനായി വീണ്ടും എം പി ഹാളിലേക്ക്.
എം പി ഹാളിന്റെ പിറകിലൂടെ നടന്നു വരുമ്പോൾ ഒരു ചെറിയ ആൾക്കൂട്ടം. ഒന്ന് രണ്ടു ആളുകൾ പിറകിലെ വെള്ളം ശേഖരിക്കുന്ന ടാങ്കിനു മുകളിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരി താഴെ നിൽക്കുന്ന ആരുടെയോ തലയിൽ  ഒഴിക്കുന്നുണ്ട്. അടുത്തെത്തിയപ്പോൾ ആള് ജയറാം ആണ് . ചുറ്റും ചേട്ടന്മാർ നിന്ന് ചകിരിയൊക്കെ ഇട്ട് ഉരയ്ക്കുന്നു . മണ്ണെണ്ണയുടെ മണം!!  

എന്താ പ്രശ്നം??

കരച്ചിലിന്റെ വക്കിൽ നിന്ന് അവൻ ഉറക്കെ പറയുന്നുണ്ടായിരുന്നു.' ഈ ചെങ്ങായിമാർ ഇരുമ്പിന്  അടിക്കുന്ന ഇനാമൽ പെയിൻറ്  എടുത്ത് എൻറെ മേത്തടിച്ചെടാ'

ശരീരത്തിലെ ഇനാമൽ ഒഴുകി പോകുന്നതിന്റെ കൂടെ ആ ഒന്നാം സമ്മാനത്തിന്റെ സന്തോഷവും ഒലിച്ചു  പോകുന്നത് കാണാമായിരുന്നു.




previous

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍