Translate

What they say

About me

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌
മനുഷ്യനും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മനുഷ്യനും എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 6, ശനിയാഴ്‌ച

പ്രണയദ്വീപ്‌

Print Friendly and PDF


സുന്ദരമായ ഒരു മഴക്കാട്. സൗഹൃദങ്ങള്‍ പച്ചവിരിച്ച ഒരു ഭംഗിയുള്ള കാട്. കുയിലുകള്‍ മധുരമായി പാടുകയും, മയിലുകള്‍ മഴക്കാറിനൊപ്പം നൃത്തം ചവിട്ടുകയും ചെയ്യുന്ന മനോഹരമായ ലോകം. ഇളം പച്ച നിറത്തില്‍ പടര്‍ന്നു കിടക്കുന്ന പുല്‍ത്തകിടിയും, തുഷാരം ഉതിര്‍ക്കുന്ന അതിലെ പുല്‍നാമ്പുകളും ശ്രേഷ്ഠം തന്നെ.ആ കാട്ടില്‍ സ്വതന്ത്രമായി ഉലാത്തുമ്പോള്‍ ഒരു നാള്‍ കാടും കടന്നു പുഴയും കടന്ന് ദൂരെ കാണുന്ന ദ്വീപില്‍ നിന്നുമൊരു പ്രണയസന്ദേശം.
സുന്ദരമായ കാട് പിറകില്‍ ഉപേക്ഷിച്ചാണ് ആദ്യമായി പ്രണയദ്വീപിലേക്ക് സ്വപ്‌നങ്ങള്‍ കൊണ്ട് തീര്‍ത്ത പായ് വഞ്ചി തുഴഞ്ഞത്. മധുരമുള്ള ജലാശയത്താല്‍ ചുറ്റപ്പെട്ട പ്രണയദ്വീപ്‌. അതിമധുരമുള്ള ജലാശയങ്ങള്‍. പീതനിറം ആയിരുന്നു ആ ലോകത്തിന്. സദാസ്വര്‍ണഇലകള്‍ പൊഴിക്കുന്ന വൃക്ഷങ്ങള്‍. പ്രണയഗീതങ്ങള്‍ ആലപിക്കുന്ന തലയില്‍ കറുപ്പ് കൊണ്ട് ചുട്ടികുത്തിയ, പ്രണയദ്വീപില്‍ മാത്രം കണ്ട കുഞ്ഞ് മഞ്ഞക്കിളികള്‍.മനസിനും ശരീരത്തിനും എപ്പോഴും കുളിര്‍മ്മ നല്‍കുന്ന തണുത്ത മേഘങ്ങള്‍. ഉറങ്ങാന്‍ ചെറുചൂട് പകരുന്ന ഒരാള്‍ പൊക്കത്തില്‍ പടര്‍ന്നു നില്‍ക്കുന്ന മഞ്ഞനിറമുള്ള പുല്ലുകള്‍. ഇവിടെ വന്യമൃഗങ്ങളുടെ ഗര്‍ജ്ജനമില്ല, മൂങ്ങയുടെ അരോചകങ്ങള്‍ ആയ മൂളലുമില്ല. തികച്ചും ശാന്തം.ഇത് വരെയും പ്രണയത്തെ കണ്ടില്ല. ആരും മുഴുവനായും കണ്ടിട്ടില്ലാത്ത അവളുടെ സൗന്ദര്യം ആണ് ദ്വീപിന് അവളുടെ പേര് നല്‍കിയത്.

ദ്വീപില്‍ വന്നിട്ട് കാലങ്ങള്‍ കടന്നു പോയിരിക്കുന്നു. ദ്വീപിലെ എല്ലാത്തിനും പ്രത്യേകതകള്‍ ഉണ്ട്. മണല്‍ തരികള്‍ സ്വര്‍ണ നിറത്തില്‍ ഇപ്പോഴും തിളങ്ങിക്കൊണ്ടെയിരുന്നു. ഇവിടെ എല്ലാ കിളികള്‍ക്കും,മൃഗങ്ങള്‍ക്കും,പുല്‍-വൃക്ഷലതാദികള്‍ക്കും ജ്വലിക്കുന്ന ചെമപ്പും, മഞ്ഞയും കലര്‍ന്ന നിറമായിരുന്നു. എല്ലാ പക്ഷി-മൃഗാദികളും ഒരു പോലെ മധുരമായി ആരവങ്ങള്‍ പുറപ്പെടുവിക്കുകയും, നൃത്തം ചെയ്യുകയും ചെയ്യുമായിരുന്നു. അവയെല്ലാം നോക്കി മറ്റേതോ ലോകത്തില്‍ മനം മയങ്ങി ആറാടി പുല്‍ത്തകിടിയില്‍ യാമങ്ങള്‍ ഞാന്‍ ചെലവഴിച്ചു പോന്നു. ഇവിടെ പൊഴിഞ്ഞു വീഴുന്ന ഇലകള്‍ ഉണങ്ങാറില്ല. അവ മണ്ണില്‍ അല്‍പനേരം കിടന്ന് പതിയെ സ്വര്‍ണത്തരികള്‍ ആയി അന്തരീക്ഷത്തില്‍ പാറി പറന്ന് അപ്രത്യക്ഷം ആകും. കൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പെറുക്കിയെടുത്ത് ഞാന്‍ സൂക്ഷിക്കും. അതിന്‍റെ സുഗന്ധം ഒരിക്കലും നഷ്ട്ടപ്പെടാറില്ല. പൂചെടികളില്‍ വിടരുന്ന പുതുപുഷ്പങ്ങളെ നോക്കി അതിങ്ങനെ തിളങ്ങിക്കൊണ്ടേയിരിക്കും. ഇവിടെ ചൂടുകാലം, മഴക്കാലം എന്നൊന്നുമില്ല. എന്നും വസന്തം. നിര്‍വൃതിയുടെ, ആമോദത്തിന്റെ പുഷ്പങ്ങള്‍ വിരിഞ്ഞു കൊണ്ടേയിരിക്കും.

തിവില്ലാതെ ദ്വീപില്‍ ഇടിയും, മിന്നലുമുണ്ടായിരിക്കുന്നു. എന്നത്തേക്കാളും തണുത്ത രാത്രി. നേര്‍ത്തൊരു തലോടല്‍ ആയി ദ്വീപിലേക്ക് വസന്തം കൊണ്ട് വന്ന സുഗന്ധം വമിക്കുന്ന കാറ്റിനെ തലയില്‍ ചുറ്റി പ്രണയം എന്‍റെ അടുക്കല്‍ വന്നിരുന്നു. വിറയ്ക്കുന്ന കൈകളാല്‍ മുഖത്തെ മൂടിയ കാറ്റിനെ സ്വതന്ത്രമാക്കി ആദ്യമായി പ്രണയം ജ്വലിക്കുന്ന ആ വിടര്‍ന്ന കണ്ണുകള്‍ ഞാന്‍ കണ്ടു.വിറയ്ക്കുന്ന എന്റെ ഉടലില്‍ പറ്റിചേര്‍ന്ന് അവള്‍ മന്ത്രിച്ചു. 

“എനിക്കിഷ്ടമാണ്”

പുല്തകിടിയുടെ ചൂടിന് ഇത്രയും മധുരം ഇല്ലെന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. നേരം പുലര്‍ന്നു. കളിചിരികളും, ഇണക്കങ്ങളും, പിണക്കങ്ങളും ആയി പ്രണയദ്വീപിന്‍റെ തീരത്ത് കൂടെ ഞങ്ങള്‍ ഓടി. കിളികള്‍ അന്ന് കൂടുതല്‍ നേരം സംഗീതം പൊഴിച്ചു. മരച്ചില്ലകള്‍ നൃത്തം വെച്ചു. കാലടികള്‍ തട്ടി തെറിപ്പിച്ച മണല്‍ തരികള്‍ ജലത്തില്‍ വര്‍ണരാജികള്‍ തീര്‍ത്തു.

വളുടെ കണ്ണുകളില്‍ പ്രണയം കൂടുതല്‍ കൂടുതല്‍ ജ്വലിക്കുന്നു. ഒരുനാള്‍ ഇമവെട്ടാതെ എന്നെ നോക്കിയിരുന്ന അവളുടെ കണ്ണുകളില്‍ നിന്നുമൊരു തരി പ്രണയതീപ്പൊരി വസന്ത കാറ്റ് കട്ടെടുത്തു. താപം താങ്ങാനാവാതെ കാറ്റത് ദ്വീപിലെ തീരത്തെ തെളിനീരില്‍ തള്ളി. മറുകരയിലേക്ക് നീന്തിയ ഓരോളത്തില്‍ തെറ്റി തെറിച്ച് ആ തീപ്പൊരി സ്മൃതികളില്‍ എനിക്കന്യമായ മഴക്കാട് പറ്റി. എനിക്ക് പായ വിരിച്ചിരുന്ന പുല്‍ത്തകിടിയിലൂടെ പടര്‍ന്ന്‍, തണല്‍ തന്ന സൗഹൃദമരച്ചില്ലകളിലേക്ക് ചേക്കേറി തീപ്പൊരി മഴക്കാട് കാണാത്ത രൌദ്രനൃത്തം ചവിട്ടി. ഇങ്ങു ദ്വീപില്‍ അവളും ഞാനും തണുത്ത മേഘക്കിടക്കയില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന തിരക്കില്‍ ആയിരുന്നു.

രുനാള്‍ എന്‍റെ പ്രണയത്തെ കണ്ട സന്തോഷം പങ്കിടാന്‍, സ്മൃതികള്‍ ഊട്ടിയുറപ്പിക്കാന്‍ കാലങ്ങള്‍ക്ക് മുന്നേ കൈവിട്ട പായ് വഞ്ചി പുതുസ്വപ്നങ്ങളാല്‍ നെയ്ത് കുയിലുകളും, മയിലുകളും, പൂക്കളും,പുല്ലുകളും, വൃക്ഷ-ലദാതികളും നിറഞ്ഞ മഴക്കാട്ടിലേക്ക് ഞാന്‍ യാത്ര തിരിച്ചു. അങ്ങ് ദൂരെ മഴക്കാട് കാണാം. സ്മൃതികളിലെ മഴക്കാട് ആകെ മാറിയിരിക്കുന്നു. കട്ടകുത്തുന്ന പുകക്കടലും, കത്തിക്കരിഞ്ഞ്,ഉണങ്ങി പൊഴിഞ്ഞു വീഴാറായ ഒരു പറ്റം പ്രേതങ്ങളും(ശവങ്ങളും) ഒരു വികാരവുമില്ലാതെ നോക്ക് കുത്തികള്‍ ആയി എന്നെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പാതികത്തി പൊഴിയാറായ ഒരിലത്തുമ്പില്‍ തുഷാരമെന്ന പോലെ പ്രണയതീപ്പൊരി ജ്വലിച്ചു കൊണ്ടേയിരുന്നു.


2013 ഏപ്രിൽ 2, ചൊവ്വാഴ്ച

ഞാന്‍ കൊല്ലപ്പെട്ട കഥ!

Print Friendly and PDF

 
ഇരപ്പ് ഇന്ന്. വയലുകള്‍ നികന്നു വാഴകളും, കവുങ്ങുകളും സ്ഥാനം പിടിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏകദേശംഎന്‍റെ മൂന്നാംക്ലാസ് വിദ്യാഭ്യാസം പുരോഗമിക്കുന്ന കാലഘട്ടം. എറണാകുളം ജില്ലയിലെ പട്ടിമറ്റം - മുവാറ്റുപുഴ റോഡില്‍ ചംബിലിപടി എന്ന ഒരു ചെറിയ ബസ് സ്റ്റോപ്പ്‌ ഉണ്ട്. അവിടെ നിന്നും ഒരു പഞ്ചായത്ത് റോഡ്‌. ഇപ്പോള്‍ ടാര്‍ ഇട്ടിട്ടുണ്ട്. അന്ന് പൊടി പറത്തി അസ്സല്‍ ഒരു ഗ്രാമീണത നമ്മുടെ മനസിലേക്ക് എത്തിക്കുമായിരുന്ന ഒരു റോഡ്‌. അല്പം നടന്നാല്‍ രണ്ടു വശവും റബ്ബര്‍ നിഴല്‍ വിരിച്ചങ്ങനെ വിശാലമായി കിടക്കുന്നുണ്ടാകും. കാറ്റത്ത് പടക്കം പൊട്ടുന്ന പോലെ റബറിന്റെ കായകള്‍ പൊട്ടി വീഴുന്ന ശബ്ദം കേള്‍ക്കാം. പിന്നെ റബര്‍ പാലിന്‍റെ ഗന്ധം നിറഞ്ഞ കാറ്റ്. കുറച്ചു കൂടി ചെന്നാല്‍ ചിന്നമ്മ ചേച്ചിയുടെയും, ജോര്‍ജ് ഏട്ടന്റെയും വീട്. അവിടെ റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്‍ ഉണ്ട്. ആ ഗന്ധം ഒന്ന് വേറെ തന്നെ. ഇനി താഴേക്ക് ഒരിറക്കം ആണ്. നേരെ ചെന്നെത്തുന്നത് ഞങ്ങള്‍ "ഇരപ്പ്" എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒരു കൊച്ചരുവിയുടെ മുകളില്‍ ഉള്ള കലുങ്കില്‍, പാലത്തില്‍ ആണ്. ഇരമ്പി കൊണ്ട് സദാ ഒഴുകുന്ന അരുവി ആയതു കൊണ്ടായിരിക്കാം അതിന് ഇരപ്പ് എന്ന പേര് വീണത്. 

"എന്ത് പറയാന്‍ ഇവിടെയാണ്‌ ഞാന്‍ ആദ്യമായി കൊല്ലപ്പെടുന്നത്!!"

ഇരപ്പിന് ഇരുവശവും കൈതക്കാടുകള്‍ ആണ്. പിന്നെ നിറയെ കാടും പുല്ലും വിശാലമായ പറമ്പില്‍ നെല്‍കൃഷി. പാലത്തിന്‍റെ വലത് വശത്ത് സ്ത്രീകളും, ഇടതു വശത്ത് പുരുഷന്മാരും, കന്നുകാലികളും കുളിക്കും. ചില "പാവം പിടിച്ച പയ്യന്മാര്‍" പലപ്പോഴും പാലത്തിനടിയിലൂടെ നീന്തി ചേച്ചിമാരുടെ തെറിയും കേട്ട് നിര്‍വൃതി അടഞ്ഞു തിരിച്ച് എത്താറുണ്ട്. നെല്‍വയലുകളുടെ ഓരം ചേര്‍ന്നാണ് അമ്മയുടെ വീട്. തോട് തൊട്ടടുത്ത് ആയതിനാല്‍ രാവിലെയും, വൈകീട്ടും കുളി അവിടെ തന്നെ. 

പാലത്തിന്‍റെ മുകളില്‍ നിന്നും എടുത്തു ചാടുക, വെള്ളത്തില്‍ തല മുക്കി കൂടുതല്‍ നേരം ശ്വാസം കഴിക്കാതെ നില്‍ക്കുക, വെള്ളത്തില്‍ കരണം മറയുക തുടങ്ങിയവ ആയിരുന്നു അന്നത്തെ പ്രധാന ധീരകൃത്യങ്ങള്‍. അങ്ങനെ ഒരു അവധിക്കാലത്ത്‌ കാലടിയില്‍ താമസമാക്കിയ അമ്മയുടെ ചേച്ചിയുടെ മക്കള്‍ വിരുന്നു വന്നു. അതും മൂന്ന് ആണ്‍കുട്ടികള്‍! ഞാനടക്കം എല്ലാം ഒന്നിനൊന്നു മെച്ചം. അങ്ങനെ ഒരു വൈകുന്നേരം ഞങ്ങള്‍ കുളിക്കാന്‍ പോകാന്‍ തീരുമാനിച്ചു. മൂത്ത ചേച്ചിമാരും, പിന്നെ ഞാനും ഏറ്റവും ഇളയ ഏട്ടനും. 

"മോനെ സൂക്ഷിച്ച് പോയി വാ. അധികം നേരം വെള്ളത്തില്‍ കളിക്കാണ്ട് കേറി പോരെ". അമ്മ ഇറങ്ങുമ്പോഴേ പറഞ്ഞു.

"അതൊക്കെ ഞങ്ങള്‍ക്കറിയാം ". ഞങ്ങള്‍ വെള്ളത്തില്‍ ചാടാന്‍ ധൃതി പിടിച്ച് ഓടി.

നേരം സന്ധ്യയായി. സൂര്യന്‍ ചേട്ടന്‍ പടിഞ്ഞാറ്, വീട്ടില്‍ പണിയും കഴിഞ്ഞ് കുളിക്കാന്‍ പോയി. തറവാട് വീട്ടിലെ പതിനാറു പടികളും ചവിട്ടി ഈറനണിഞ്ഞ് ഏട്ടന്‍ കയറി വന്നു. സന്ധ്യാദീപം കൊളുത്തി, മുത്തശന്‍റെ തറയില്‍ ഒരു തിരിയും വെച്ച് അമ്മ തിരിഞ്ഞ അമ്മ കണ്ടത് കരഞ്ഞു വിളിച്ച് വരുന്ന ഏട്ടനേയും, ഏട്ടന്‍ കയ്യില്‍ തൂക്കി പിടിച്ചിരിക്കുന്ന എന്‍റെ നിക്കറും !!! 

"അയ്യോ എന്‍റെ മകന്‍ ഇരപ്പില്‍ ഒലിച്ചു പോയെ" എന്ന് പറയലും വെട്ടിയിട്ട തടി പോലെ ദാ കിടക്കുന്നു അമ്മ തറയില്‍. അപ്പോഴേക്കും മുത്തശ്ശിയും, പേരമ്മയുമെല്ലാം ഓടിയെത്തി.

ഥ ഇങ്ങനെ..

ഏട്ടനും ഞാനും ഇരപ്പിലേക്ക് ഓടി. ചാടി കെട്ടി മറിഞ്ഞു. തൊട്ടപ്പുറത്ത് ചേച്ചി തുണി കഴുകാന്‍ തുടങ്ങി. ആകെയുള്ള ഒരു തോര്‍ത്ത് മാത്രം ഉടുത്താണ് ഞാന്‍ ചാടുന്നത്. പരല്‍ മീനുകള്‍ കാലുകളില്‍ കൊത്തി വലിക്കുന്നു.പള്ളത്തി മീനുകള്‍ വെള്ളത്തില്‍ മിന്നല്‍ പടര്‍ത്തി ശരവേഗത്തില്‍ പായുന്നുണ്ട്. ഏട്ടന്‍റെ കുളി കഴിഞ്ഞു. ഞാനും മെല്ലെ കരയ്ക്ക്‌ കയറി. തലതോര്‍ത്താന്‍ തോര്‍ത്തില്ല. ആകെ ഉള്ള ഒന്ന്‍ ഞാന്‍ ഉടുത്തിരിക്കുന്നു. 

" ഡാ തോര്‍ത്ത് താടാ" നിക്കറില്‍ നില്‍ക്കുന്ന ഏട്ടന്‍

ഒരു തോര്‍ത്ത് മാത്രമേ ഉള്ളൂ മനുഷ്യന്‍റെ ശരീരത്തില്‍. അപ്പോഴാ തോര്‍ത്ത് തരാന്‍ പറയുന്നത്. ഞാന്‍ കരയിലേക്ക് ഓടിക്കയറി. തോര്‍ത്ത് വലിച്ചൂരാന്‍ ഏട്ടന്‍ പിറകെയും. പാലത്തിനു തൊട്ടടുത്ത് കരിങ്കല്ല് കൊണ്ട് കെട്ടി പടുത്ത ഭിത്തിയില്‍ നിന്നും ഞാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി. ചാടിയതെ ഓര്‍മയുള്ളൂ. നേരെ തലകുത്തനെ വെള്ളത്തിലേക്ക്. തല താഴെ പാറയില്‍ ഇടിച്ച് ശരീരം മെല്ലെ മുകളിലേക്ക് പൊങ്ങി വന്നു. 
പൊങ്ങി വന്ന എന്‍റെ കാലു കണ്ടു ചേച്ചി ആര്‍ത്തലച്ച് വെള്ളത്തിലേക്ക് ചാടി എന്നെ കരയിലേക്ക് കയറ്റി. മുകളിലെ കരിങ്കല്ല് പടുത്ത ഭിത്തിയില്‍ പൊങ്ങി നിന്നിരുന്ന ഒരു കരിങ്കല്‍ ചീള് കാല്‍ മുട്ടില്‍ കയറി പിളര്‍ന്നിരിക്കുന്നു. വെള്ളത്തില്‍ വീണത് കൊണ്ട് ചോരയൊന്നും വല്ലാതെ വരുന്നില്ല. കരയില്‍ കയറ്റി ആകെയുള്ള തോര്‍ത്ത് ചേച്ചിയൂരി കാലില്‍ കെട്ടി. മുഖത്ത് നിന്നും ചോര കുടുകുടെ ഒഴുകുന്നു. പുരികത്തില്‍ വെട്ടു വീണിരിക്കുന്നു. വെള്ളത്തിനു താഴെ പാറയില്‍ ഇടിച്ചതിന്റെ ഫലം. 

എടാ വേഗം ചെന്ന് ചിറ്റയോട് പറ" ചേച്ചി ഏട്ടനോട് പറഞ്ഞു.

എന്‍റെ നിക്കറും കയ്യില്‍ പിടിച്ച് ഏട്ടന്‍ വീട്ടിലേക്ക് നടന്നു.

**************************************************
വാല്‍കഷണം: അമ്മയ്ക്ക് ബോധം തെളിഞ്ഞു. തരിപ്പിക്കാതെ രണ്ടു മുറിവുകളും തുന്നി കെട്ടിയ ഡോക്ടര്‍ക്ക് നന്ദി. പുരികത്തില്‍ എട്ടു തുന്നല്‍, കാല്‍മുട്ടില്‍ പത്തിന് മുകളില്‍!!!! ഇന്നും ശരീരത്തില്‍ "Identification marks" ആയി ഉപയോഗിക്കുന്നു.



previous home

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍